‘പെപ് ‘ എന്ന ജോസെപ് ഗാർഡിയോളയുടെ ബാഴ്‌സ അരങ്ങേറ്റത്തിന് ഇന്നേക്ക് 27 വയസ്സ്..
1990-91 സീസൺ. പതിവിനു വിപരീതമായി യോഹാൻ ക്രൈഫ് അന്ന് ബാഴ്‌സയുടെ യൂത്ത് ടീമുകളുടെ പരിശീലന കേന്ദ്രമായ മിനി സ്റ്റേഡിയം സന്ദർശിക്കാനെത്തി. ഒരു പത്തൊൻപതുകാരന്റെ പ്രകടനം അദ്ദേഹത്തെ അതിശയിപ്പിച്ചു. വലതു മിഡ്‌ഫീൽഡിൽ കളിച്ചിരുന്ന അവനെ സെൻട്രൽ മിഡ്‌ഫീൽഡിലേക്ക് മാറ്റാൻ അന്നത്തെ യൂത്ത് ടീം മാനേജർ ആയ റെക്‌സാചിന് ക്രൈഫ് നിർദേശം നൽകി. സ്‌പെയ്‌നിൽ അന്നുവരെ ഒട്ടുമിക്ക ടീമുകളും ഉപയോഗിക്കാതിരുന്ന ഒരു പൊസിഷൻ. ഡീപ് ലയിങ് പ്ലേ മേക്കർ എന്ന മിക്ക താരങ്ങളും അഡാപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടിയിരുന്ന ആ പൈവട്ട് റോളിലേക്ക് പക്ഷെ ആ ബാലൻ പെട്ടെന്ന് ഇണങ്ങിച്ചേർന്നു. ടോട്ടൽ ഫുട്‌ബോളിന്റെ തന്ത്രങ്ങൾ മറ്റാരേക്കാളും നന്നായി സ്വായത്തമാക്കി പിന്നീടങ്ങോട്ട് ക്രൈഫിന്റെ ഡ്രീം ടീമിന്റെ അച്ചുതണ്ടായി മാറാനും ആ യുവപ്രതിഭയ്ക്ക് സാധിച്ചു.
