• Follow

ഡോൺ പട്രീഷ്യോ Part 4

  • Posted On June 24, 2019

വെറും നാലു കളിക്കാരുമായി മാത്രം തിരിച്ചെത്തിയ ഡോണിനും ക്ലബ് അംഗങ്ങൾക്കും ഇനി ക്ലബ്ബിനെ ആഭ്യന്തര ടൂർണ്ണമെന്റുകളിൽ കളിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ പുതിയ കളിക്കാരെ കണ്ടെത്തി വികസിപ്പിച്ചെടുക്കേണ്ടിയിരുന്നു. ഇതുകൂടാതെ റിപ്പബ്ലിക്കൻ സ്പെയിനിലെ പ്രധാന പ്രവിശ്യകളായ മാഡ്രിഡും വലൻസിയയും ഫ്രാങ്കോയുടെ പട്ടാളം പിടിച്ചെടുത്തതിനാൽ രണ്ടാം കൊല്ലം അവർക്ക് മെഡിറ്ററേനിയൻ ലീഗ് നടത്താൻ സാധിക്കില്ലായിരുന്നു. റിപ്പബ്ലിക്കൻ സ്പെയിനെന്നത് അപ്പോഴത്തേക്ക് വെറും വെറും ബാഴ്സലോണ പ്രവിശ്യ മാത്രമായി മാറിയിരുന്നു. അങ്ങനെ രണ്ടാം കൊല്ലം നടന്ന ചുരുങ്ങിയ മെഡിറ്ററേനിയൻ ലീഗ് “ലിഗാ കറ്റാലാന” എന്നറിയപ്പെട്ടു. അങ്ങനെ 1937 രണ്ടാം പകുതിയിൽ നവംബറിൽ തുടങ്ങി പതിവായി നടത്തപ്പെടുന്ന കറ്റാലൻ ചാമ്പ്യൻഷിപ്പും പിന്നെ ലിഗാ കറ്റാലാനയും രണ്ടും ഡോണിന്റെ കീഴിൽ പുതുതായി കൂട്ടി ചേർക്കപ്പെട്ട കളിക്കാരുമായി ബാഴ്സ ആ സന്തിഗ്ധഘട്ടവും തരണം ചെയ്തു ജേതാക്കളായി.പിന്നീട് 1938’ൽ യുദ്ധം മൂർച്ഛിച്ചപ്പോൾ റിപ്പബ്ലിക്കൻ സ്പെയിനിൽ അവശേഷിക്കുന്ന ബാഴ്സലോണ പ്രവിശ്യയിലെ ഫുട്ബോൾ ടൂർണമെന്റുകളും എന്നെന്നേക്കുമായി നിന്നു പോയിരുന്നു. ഒട്ടേറെ ചെറുത്തുനിൽപ്പുകൾക്കൊടുവിൽ 1939 ജനുവരി 26ന് അടിപതറിയ ബാഴ്സലോണ പ്രവിശ്യയെയും ഒടുവിൽ ഫ്രാങ്കോ കീഴടക്കി. ഫുട്ബോൾ നടത്തിപ്പ് അസംഭവ്യമായതോടെ പിന്നെ ഡോണും മാതൃനാട്ടിലേക്ക് ഒരിടവേള എടുത്തിരുന്നു. ഒടുവിൽ 1939ന്റെ അവസാനത്തോടെ ആഭ്യന്തരയുദ്ധം നിലച്ചപ്പോൾ ഫ്രാങ്കോയിസ്റ്റ് സ്പെയിനിൽ 1940’ൽ കാൽപന്ത് പിന്നെയും ഉരുണ്ടു തുടങ്ങി. പുതിയ കൊച്ചിനെ നിയമിക്കാൻ നിർബന്ധിതരായ ബാഴ്സയിൽ അതോടെ ഒരു കൊല്ലം മാത്രം സംതൃപ്ത ഫുട്ബോൾ കളിക്കാൻ വേണ്ടി ദൗർഭാഗ്യപെട്ട നീണ്ട നാല് കൊല്ലത്തെ ഡോൺ പട്രീഷ്യോ യുഗം അവസാനിച്ചു. പക്ഷേ കഷ്ടതകൾക്കിടയിലും അദ്ദേഹം ഒരു മെഡിറ്ററേനിയൻ ലീഗും, ഒരു ലിഗാ കറ്റാലാനയും, ഒരു കോപ്പ ഡെൽ റെ റണ്ണേഴ്സപ്പും, രണ്ട് കറ്റാലൻ ചാമ്പ്യൻഷിപ്പും നേടി മികവ് കാണിക്കുക തന്നെ ചെയ്തിരുന്നു.

പിന്നീട് മാസങ്ങൾക്കകം മഹാ വിപത്തായ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഡോൺ ഇടവേളക്ക് വിരാമമിട്ട് തന്റെ പോറ്റമ്മയായ സ്പാനിഷ് മണ്ണിലേക്ക് തിരിച്ചെത്തി. പക്ഷേ പ്രായം 55’നോടടുത്ത ഡോണിന് പഴയ ഊർജ്ജമെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എങ്കിലും ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം തെല്ലുപോലും കുറഞ്ഞിട്ടില്ലായിരുന്നു. പിന്നീട് രണ്ട് കൊല്ലം ബെറ്റിസിന്റെ കോച്ചായും(1940-42), മൂന്നു കൊല്ലം സെവിയ്യ’യുടെ കോച്ചായും (1942-45), പിന്നീടുള്ള നാലു കൊല്ലങ്ങളിൽ മുൻ ക്ലബ്ബുകളായ ബെറ്റിസിനെയും സന്റാന്ററിനെയും അദ്ദേഹം ഓരോ തവണ പിന്നെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇടക്കെപ്പോഴോ കിട്ടിയ ഒറ്റപ്പെട്ട അവസരങ്ങളിൽ അദ്ദേഹം സ്പാനിഷ് ദേശീയ ടീമിനെയും പരിശീലിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. ഇതിൽ സെവിയ്യ ടീമിനൊപ്പം ഉണ്ടായിരുന്ന മൂന്നു കൊല്ലത്തിൽ ആദ്യ കൊല്ലം തന്നെ അതുവരെയുള്ള അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ ലാ ലിഗയിലെ രണ്ടാംസ്ഥാനം അദ്ദേഹം നേടിക്കൊടുത്തു. പിന്നീട് ഡോൺ തന്നെ വികസിപ്പിച്ചെടുത്ത ടീമിനെയാണ് അദ്ദേഹത്തിനുശേഷം പകരക്കാരനായി വന്ന റമോൺ ഡിയോസ് ആദ്യ വർഷം തന്നെ ചാമ്പ്യന്മാരാക്കിയത് (ഇന്നും സെവിയ്യയുടെ ചരിത്രത്തിലെ ഏക ലീഗ് ചാമ്പ്യൻഷിപ്പ്). പിന്നീട് 1949’ൽ അറുപത്തിയൊന്നാം വയസ്സിൽ പ്രായം ശരീരത്തെ തളർത്തി തുടങ്ങിയപ്പോൾ കോച്ചിംഗ് മേഖലയിൽനിന്ന് വിട്ടുനിന്നെങ്കിലും അദ്ദേഹത്തിലെ ഫുട്ബോളിനോടുള്ള അഭിനിവേശം ഒട്ടും ശമിച്ചിരുന്നില്ല. പിന്നീടങ്ങോട്ട് 1958 വരെയുള്ള ഒമ്പത് കൊല്ലങ്ങളിൽ അൻഡാലൂഷ്യൻ ക്ലബായ റിക്രിയേറ്റാവോ ഡി ഹ്യേൽവ’ക്ക് കളിക്കാരെ കണ്ടെത്തി കൊടുക്കുന്ന സ്കൗട്ട് ആയും പ്രവർത്തിച്ചു

ഒടുവിൽ 1958’ൽ സ്പാനിഷ് മണ്ണിലെ 36 കൊല്ലം നീണ്ട കാൽപന്തും തട്ടിക്കൊണ്ടുള്ള അവിശ്വസനീയമായ ജൈത്രയാത്രക്കൊടുവിൽ മഹത്തായ ആ ജീവിതമല്ലാതെ മറ്റൊന്നും സമ്പാദിച്ചിട്ടില്ലായിരുന്ന ഡോൺ ലണ്ടനിലെ സഹോദരന്റടുത്ത് അഭയം പ്രാപിച്ചു.
അതിനിടക്ക് അയർലൻഡിൽ നിന്ന് തന്റെ അച്ഛനെ തേടി സെവിയയ്യിലെത്തിയ മരുമകനെന്ന് ഡോൺ പൊതുജനത്തിന് പരിചയപ്പെടുത്തിയ യുവാവ് ശരിക്കും അദ്ദേഹത്തിൻറെ മകനാണെന്ന് കണ്ടുപിടിച്ച രണ്ടാം ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു.
അദ്ദേഹം നേടിയെടുത്തതും നേടിക്കൊടുത്തതുമായ എല്ലാ മഹനീയതകൾക്കുമൊടുവിൽ ലണ്ടനിലെ തെരുവുകളിൽ ആരാരുമാലും തിരിച്ചറിയപ്പെടാതെയും ഒറ്റപ്പെട്ടും മുഴു പട്ടിണിയിലും അവസാന നാളുകൾ കഴിച്ചുകൂട്ടാനായിരിന്നു വിധി. ഒടുവിൽ ലണ്ടനിലെത്തി ഒരു കൊല്ലത്തിനു ശേഷം 1959 ജനുവരി 27ന് തന്റെ 72ാം വയസ്സിൽ ഡോൺ ഈ ലോകത്തോട് വിടപറഞ്ഞു. ലണ്ടനിലെ സെന്റ് പാൻക്രാസ് തെരുവിൽ
‘പാവപ്പെട്ടവരുടെ തെമ്മാടി പറമ്പിൽ’ അനാഥനായി അടക്കപ്പെടുമ്പോൾ അതിന് സന്നിഹിതനായ ഏകവ്യക്തി അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. അദ്ദേഹം സ്നേഹിച്ച കാൽപന്ത് കളിക്കോ നേടിയ അനശ്വരഥകൾക്കോ ഒന്നും അദ്ദേഹത്തിന് നല്ലൊരു യാത്രയയപ്പ് നൽകാൻ കഴിഞ്ഞില്ലായിരുന്നു.

അയർലൻഡിലെ ഡബ്ലിനിലെ ഒരു തൊഴിലാളിവർഗ്ഗ കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായി പിന്നീട് യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബാകളിലൊന്നായ ബാഴ്സലോണയുടെ മാനേജറായി ആ ക്ലബ്ബിനെ ഒരുപക്ഷേ എന്നെന്നേക്കും അപ്രത്യക്ഷമാവുന്നതിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷിച്ച അവിശ്വസനീയമായ പാഡിയുടെ ഈ ജീവിതകഥ ഒരുപക്ഷേ ഫുട്ബോളിൽ തീരെ താൽപര്യമില്ലാത്ത ആളുകളെ പോലും പിടിച്ചിരുത്തുന്ന നാടകീയതയാണ്.
ലണ്ടനിലേക്ക് തിരിക്കുന്നതിന് മുൻപൊരിക്കൽ അദ്ദേഹം സഹോദരനായ ലാറി’ക്ക് എഴുതിയ കത്തിൽ കുറിച്ച വാചകങ്ങൾ വളരെ ശരിയായിരുന്നു. “ഞാൻ സ്വയം അതിശയോക്തി പറയുന്നതല്ല, ഒരുപക്ഷേ എന്റെ സംഭാവനകൾ ഇല്ലായിരുന്നുവെങ്കിൽ ഈ നാട്ടിലെ ഫുട്ബോൾ ഇന്നീ കാണുന്ന നിലയിൽ ഒരിക്കലും എത്തിന്നിൽക്കുമായിരുന്നില്ല”. 38 വർഷങ്ങൾക്കു മുമ്പ് അദ്ദേഹം മറ്റൊന്നിനും വേണ്ടിയല്ലാതെ കാൽപന്തു കളിക്ക് വേണ്ടി മാത്രം സ്പാനിഷ് മണ്ണിലേക്ക് കടൽ കടന്നുവരുമ്പോൾ അവിടെ കാൽപ്പന്ത് തട്ടി കളിക്കാൻ വേണ്ടി മാത്രം പുൽമൈതാനങ്ങൾ കൂടിയില്ലായിരുന്നു. അവിടെ നിന്ന് അദ്ദേഹം അവതരിപ്പിച്ച കാലങ്ങൾ പിന്നോട്ട് താണ്ടിവന്ന നൂതനമായ പരിശീലന രീതികളും, പ്ലേയിങ്ങ് സ്റ്റൈലും, മുൻപെങ്ങും അവരറിഞ്ഞിട്ടില്ലാത്ത പ്രൊഫഷണൽ സമീപനവുമാണ് പിന്നീട് ആ നാട്ടിൽ പോലും ആരാലും തിരിഞ്ഞു നോക്കാനില്ലാത്ത കായിക കലയിൽ നിന്ന് സ്പാനിഷ് ഫുട്ബോളിനെ ലോകമെങ്ങും മേൽവിലാസമുള്ള അന്നാട്ടിലെ ജനപ്രിയ കായിക കലയാക്കി മാറ്റിയത്.

അദ്ദേഹം ഫുട്ബോളിനെ സ്നേഹിച്ചത് ഒന്നിനും വേണ്ടിയായിരുന്നില്ല. അദ്ദേഹം ഫുട്ബോൾ കളിച്ചതും ജീവിച്ചതും പണക്കാരനാവാനും വേണ്ടിയായിരുന്നില്ല. അദ്ദേഹം സ്നേഹിച്ചത് ഫുട്ബോളിനെ മാത്രമാണെന്ന് വേണം കരുതാൻ. അദ്ദേഹത്തിന്റെ ഏക പ്രണയം ! അദ്ദേഹത്തിന്റെ സ്വകാര്യജീവിതം എടുത്തുനോക്കിയാൽ അദ്ദേഹത്തെ സ്നേഹിച്ചവരെ എല്ലാവരെയും അദ്ദേഹം ചതിച്ചിട്ടേയുള്ളൂ. അത് ആദ്യ ഭാര്യയും കുടുംബവും ആയിരുന്നാലും രണ്ടാംഭാര്യ ആയിരുന്നാലും ഒരുപോലെ. പക്ഷേ അത് പണത്തിനും സുഖത്തിനും വേണ്ടിയുള്ള മോഹം കൊണ്ടായിരുന്നില്ല. തന്റെ ആദ്യപ്രണയമായ കാൽപന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശമൊന്നുകൊണ്ട് മാത്രം. അദ്ദേഹം അദ്ദേഹത്തിൻറെ പ്രിയപ്പെട്ടവർക്ക് വില്ലനായിരുന്നു പക്ഷേ കാൽപന്തുകളിയുടെ ലോകത്ത് അദ്ദേഹത്തെക്കാളും വലിയ ഐതിഹാസിക ജീവിതം നയിച്ച ഹീറോ ഉണ്ടോയെന്നത് സംശയമാണ്.

ശരിയാണ് ഈ അനിശ്ചിതത്വത്തിന്റെ ഭൂഗോളത്തിൽ തീർത്തും ശരിയായ ഭാവി പ്രവചിക്കുക അസാധ്യമാണ്, എന്നാലും ഒന്നു ചിന്തിച്ചുനോക്കൂ ഭൂമിയിൽ പന്തുരുളുന്നിടത്തോളം കാലം സ്വർഗ്ഗത്തിൽ വാഴ്ത്തപ്പെടുന്ന മഹനീയമായ നേട്ടം വെറും രണ്ടാം കിട ടീമായ ബെറ്റിസിന് പൊരുതി നേടി കൊടുത്ത ഡോണിന് ബാഴ്സയിൽ എത്ര മഹനീയമായ നേട്ടങ്ങൾ കൊയ്യാൻ കഴിയുമായിരുന്നു. ആദ്യം കോച്ച് ചെയ്ത ആഷിംഗ്ടണിന് കഴിയാവുന്ന മികച്ച സ്ഥാനം നേടിക്കൊടുത്തു, പിന്നെ കടൽ കടന്നുവന്ന് തീർത്തും അന്യമായ സ്പാനിഷ് മറുനാട്ടിൽ പുത്തൻ ടീമായ റേസിംഗ് സന്റാന്ററിന് ആ നാട്ടിലെ അധികായരായ ക്ലബ്ബുകളോട് പോരാടി ഒരിക്കലും വിലമതിക്കാനാവാത്ത മഹനീയമായ മേൽവിലാസം നേടിക്കൊടുത്തു, കുഞ്ഞൻ ക്ലബ്ബായ റിയൽ ഒവൈഡോ’യെ രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരാക്കി സ്പെയിനിലെ തലതൊട്ടപ്പൻ ടീമുകളുടെ ഒന്നാം ഡിവിഷനിലേക്ക് തലയെടുപ്പോടെ നടന്നുകയറ്റി, പിന്നീട് ബെറ്റിസിലെ അനശ്വര നേട്ടം. ഇതിനൊക്കെ ശേഷം അദ്ദേഹം നടന്നെത്തിയ ബാഴ്സയിൽ വാഗ്ദാനം ചെയ്ത ആ മഹത്തരമായ യുഗത്തിന്റെ വെള്ളി പടിയുടെ അരികോളം അദ്ദേഹം ആദ്യ സീസണിൽ കുതിച്ചെത്തിയില്ലേ !?.. ഒന്നുമില്ലായ്മയിൽ നിന്ന് ആദ്യ സീസണിൽ കറ്റാലൻ ചാമ്പ്യൻഷിപ്പും, കോപ്പ ഡെൽ റെ റണ്ണേഴ്സ് അപ്പും, ലാലിഗയിൽ മുന്നത്തേതിൽനിന്ന് മെച്ചപ്പെട്ട സ്ഥാനവും അദ്ദേഹം ആദ്യ സീസണിൽ ആ യുവ ടീമിനെ വെച്ച് കൊയ്തു. അദ്ദേഹം വാഗ്ദാനം ചെയ്ത മഹത്തരമായ യുഗം എന്ന ശോഭനമായ ഭാവിയിലേക്കുള്ള ദൂരത്തിൽ പകുതിയോളം താണ്ടി ആ സ്വപ്നം കണ്ണകലത്തെത്തിച്ചു. പക്ഷേ നരാധമനായ വിധി തന്റെ മുന്നിൽ വെച്ച് ആ സ്വപ്നത്തെ പിച്ചി ചീന്തിയപ്പോൾ തളരാതെയും ഒളിച്ചോടാതെയും പോരാടി നിന്ന് ജനങ്ങളുടെ പ്രതീക്ഷയായ ഈ ക്ലബ്ബിന്റെ നാമിന്നു കാണുന്ന മഹത്തരമായ നേട്ടങ്ങളുടെ യുഗത്തിന്റെ പുലരിക്ക് ജന്മം കൊടുത്തു. അദ്ദേഹം കളിപ്പിച്ചു നേടിത്തരുമെന്ന് വാഗ്ദാനം ചെയ്ത മഹത്തരമായ യുഗത്തിനേക്കാളും സ്വന്തം ജീവൻ പണയം വെച്ച് അദ്ദേഹം പോരാടി നൽകി പുനർജന്മം കൊടുത്ത ക്ലബ്ബിൻറെ ഇന്നത്തെ മഹത്തരമായ യുഗത്തിനാണ് അദ്ദേഹത്തിനോട് എത്ര ജന്മമെടുത്താലും പറഞ്ഞു തീരാത്തത്ര കടപ്പാടുള്ളത്. മെസ്സി, ക്രൈഫ്, ഗാർഡിയോള, സാവി, ഇനിയെസ്റ്റ, പുയോൾ, എന്നിവരെല്ലാമടങ്ങുന്ന ബാഴ്സയിൽ കളിച്ചും കോച്ച് ചെയ്തുമെല്ലാം ക്ലബ്ബിന് മഹത്തരമായ യുഗങ്ങൾ സമ്മാനിച്ച അനശ്വരരേക്കാൾ ഒരു പക്ഷേ ലോകം കൂടുതൽ ബാഴ്സയെ അറിയേണ്ടത് ദി ഗ്രേറ്റ് മൈസ്ട്രോ ” പാട്രിക് ഒ’കോണൽ ” എന്ന ഡോണിന്റെയും കൂടി പേരിലാണ്. വളരെ വൈകി മാത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിൽ ഒരു കൂട്ടം ചെറുപ്പക്കാരാൽ വീണ്ടെടുത്ത വിസ്മൃതിയിലാണ്ട ഡോണിന്റെ അനശ്വരമായ കഥയുടെ ബാക്കിപത്രമെന്നോണം 2015’ൽ ആ മഹനീയതയെ “ഹാൾ ഓഫ് ഫേം” വിശിഷ്ടതയിൽ ഉൾപ്പെടുത്തി ക്ലബ് ആദരിച്ചു. അദ്ദേഹത്തിന്റെ വെങ്കല പ്രതിബിംബം ഇന്ന് ബാഴ്സ മ്യൂസിയത്തെ അലങ്കരിക്കുന്ന പ്രധാന വിശിഷ്ടതകളിലൊന്നാണ്.

പാഡിയെ പോലുള്ള ആളുകളുടെ പ്രതിബദ്ധതയും അടങ്ങാത്ത അർപ്പണബോധവും ആർക്കെങ്കിലും തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ
എന്തുകൊണ്ടാണ് എഫ്.സി ബാർസലോണ എന്ന ഈ ക്ലബ്ബ് “Mes Que Un Club” എന്ന് വിളിക്കപ്പെടുന്നതെന്ന് അവർക്ക് ഒരിക്കലും മനസിലാകില്ല. അതുകൊണ്ട് നമ്മുടെ ഈ ക്ലബ്ബ് നിലനിൽക്കുന്നിടത്തോളം കാലവും ഫുട്ബോൾ ഈ ഭൂമിയിൽ ഉരുളുന്നിടത്തോളം കാലവും ഒന്നിനും വേണ്ടിയല്ലാതെ കാൽപന്തുകളിക്ക് വേണ്ടി മാത്രം ജീവിച്ചു മരിച്ച മഹാനായ ഡോൺ പട്രീഷ്യോ’യുടെ നാടകത്തെ പോലും വെല്ലുന്ന ജീവിതകഥ എല്ലാവരിലേക്കും പാറിപ്പറക്കട്ടെ.

” REST IN PEACE ❤️ GREAT SOUL ”

[4/4]

(അവസാനിച്ചു !! )